നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് മൈക്ക് വിറ്റ്മെർ

അതിപ്പോൾ ശൂന്യമാണ്

ഞങ്ങളുടെ കുട്ടിക്കാലത്തെ വീട്ടിൽ നിന്ന് മാതാപിതാക്കളുടെ സാധനങ്ങൾ മാറ്റുന്നതിനായി എന്റെ സഹോദരങ്ങളും കുടുംബങ്ങളും ഒരു ദിവസം ചെലവഴിച്ചു. ഉച്ചകഴിഞ്ഞ്, ഞങ്ങൾ അവസാനത്തെ ലോഡ് എടുക്കുന്നതിനായി ഒരു പിക്കപ്പുമായി തിരികെ പോയി. ഇത് ഞങ്ങളുടെ കുടുംബ വീട്ടിലെ അവസാന സമയമായിരിക്കുമെന്ന് അറിഞ്ഞുകൊണ്ട്, പുറകിലെ വരാന്തയിൽ ഒരു ഫോട്ടോയ്ക്കു ഞങ്ങൾ പോസ് ചെയ്തു. “ഇപ്പോൾ എല്ലാം ശൂന്യമാണ്” എന്ന് അമ്മ എന്റെ നേരെ തിരിഞ്ഞപ്പോൾ ഞാൻ കണ്ണീരടക്കാൻ പാടുപെടുകയായിരുന്നു. അതെനിക്ക് അടക്കാൻ കഴിഞ്ഞില്ല. അൻപത്തിനാലു വർഷത്തെ ഓർമ്മകൾ സൂക്ഷിക്കുന്ന വീട് ഇപ്പോൾ ശൂന്യമാണ്. അതിനെക്കുറിച്ച് ചിന്തിക്കാതിരിക്കാൻ ഞാൻ ശ്രമിക്കുന്നു.

എന്റെ ഹൃദയത്തിലെ വേദന യിരെമ്യാവിന്റെ വിലാപങ്ങളുടെ ആദ്യ വാക്കുകളിൽ പ്രതിധ്വനിക്കുന്നു: ''അയ്യോ, ജനപൂർണ്ണയായിരുന്ന നഗരം ഏകാന്തയായിരിക്കുന്നതെങ്ങനെ?'' (1:1). ഒരു പ്രധാന വ്യത്യാസം, “അവളുടെ അനേകം പാപങ്ങൾ നിമിത്തം” യെരൂശലേം ശൂന്യമായി എന്നതാണ് (വാ. 5). ദൈവം തന്റെ ജനത്തെ ബാബിലോണിലേക്ക് പ്രവാസികളാക്കി അയച്ചു, കാരണം അവർ അവനെതിരെ മത്സരിക്കുകയും മാനസാന്തരപ്പെടാൻ വിസമ്മതിക്കുകയും ചെയ്തു (വാ. 18). എന്റെ മാതാപിതാക്കൾ പാപം നിമിത്തമല്ല വീടുവിടേണ്ടിവന്നത്, കുറഞ്ഞപക്ഷം പ്രത്യക്ഷമായിട്ടെങ്കിലും അല്ല. എന്നാൽ ഏദൻ തോട്ടത്തിൽ ആദാം പാപം ചെയ്തതുമുതൽ, ഓരോ വ്യക്തിയുടെയും ആരോഗ്യം അവരുടെ ജീവിതകാലത്തുതന്നേ ക്ഷയിച്ചുപോകുന്നു. നമുക്ക് പ്രായമാകുമ്പോൾ, പരിപാലിക്കാൻ എളുപ്പമുള്ള വലുപ്പം കുറഞ്ഞ വീടുകളിലേക്ക് മാറുന്നത് അസാധാരണമല്ല.

ഞങ്ങളുടെ എളിയ വീടിനെ സവിശേഷമാക്കിയ ഓർമ്മകൾക്ക് ഞാൻ നന്ദിയുള്ളവനാണ്. വേദനയാണ് സ്‌നേഹത്തിന്റെ വില. അടുത്ത വിടവാങ്ങൽ എന്റെ മാതാപിതാക്കളുടെ വീടിനോടല്ല, മറിച്ച് എന്റെ മാതാപിതാക്കളോട് തന്നെയായിരിക്കുമെന്ന് എനിക്കറിയാം. ഞാൻ കരയുന്നു. ഞാൻ യേശുവിനോട് വരണമെന്നും വിടവാങ്ങലുകൾ അവസാനിപ്പിക്കണമെന്നും എല്ലാം പുനഃസ്ഥാപിക്കണമെന്നും അപേക്ഷിക്കുന്നു. എന്റെ പ്രത്യാശ അവനിലാണ്.

യേശുവാണ് ഉത്തരം

ഐൻസ്റ്റീന്റെ പ്രസംഗം താൻ ആവശ്യത്തിലധികം കേട്ടിരിക്കുന്നുവെന്നും വേണമെങ്കിൽ തനിക്ക് അതു പ്രസംഗിക്കാൻ കഴിയുമെന്നും അദ്ദേഹത്തിന്റെ ഡ്രൈവർ പറഞ്ഞതായി കഥയുണ്ട്. എങ്കിൽ അടുത്ത സ്ഥലത്ത് ഡ്രൈവർ പ്രസംഗിച്ചുകൊള്ളാൻ ഐൻസ്റ്റീൻ നിർദ്ദേശിച്ചു. അവിടെ ആരും തന്റെ ചിത്രം കണ്ടിട്ടില്ലാത്തതിനാൽ അത് എളുപ്പമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡ്രൈവർ സമ്മതിക്കുകയും നല്ല പ്രഭാഷണം നടത്തുകയും ചെയ്തു. പിന്നെ ചോദ്യോത്തര വേള വന്നു. ആക്രമണസ്വഭാവത്തോടെ ചോദ്യം ചോദിച്ച ഒരു അന്വേഷകനോട്, ഡ്രൈവർ മറുപടി പറഞ്ഞു, 'നിങ്ങൾ ഒരു മിടുക്കനായ പ്രൊഫസറാണെന്ന് എനിക്ക് കാണാൻ കഴിയും, പക്ഷേ എന്റെ ഡ്രൈവർക്ക് പോലും ഉത്തരം നൽകാൻ കഴിയുന്നത്ര ലളിതമായ ഒരു ചോദ്യം നിങ്ങൾ ചോദിക്കുന്നതിൽ ഞാൻ അത്ഭുതപ്പെടുന്നു.' അപ്പോൾ അദ്ദേഹത്തിന്റെ 'ഡ്രൈവർ'-ആൽബർട്ട് ഐൻസ്റ്റീൻ-അതിന് ഉത്തരം നൽകി! അങ്ങനെ രസകരവും എന്നാൽ സാങ്കൽപ്പികവുമായ കഥ അവസാനിച്ചു.

ദാനീയേലിന്റെ മൂന്ന് സുഹൃത്തുക്കൾ ശരിക്കും അപകടത്തിൽ ആയിരുന്നു. തന്റെ ബിംബത്തെ നമസ്‌കരിച്ചില്ലെങ്കിൽ അവരെ എരിയുന്ന ചൂളയിലേക്ക് എറിയുമെന്ന് നെബൂഖദ്‌നേസർ രാജാവ് ഭീഷണിപ്പെടുത്തി. അവൻ ചോദിച്ചു, 'നിങ്ങളെ എന്റെ കയ്യിൽനിന്നു വിടുവിക്കാകുന്ന ദേവൻ ആർ?' (ദാനീയേൽ 3:15). ആ സ്‌നേഹിതർ അപ്പോഴും നമസ്‌കരിക്കാൻ വിസമ്മതിച്ചു, അതിനാൽ രാജാവ് ചൂള ഏഴ് മടങ്ങ് ചൂടാക്കി അവരെ അതിലേക്ക് എറിഞ്ഞു.

അവർ ഒറ്റയ്ക്കല്ല തീച്ചൂളയിൽ വീണത്. ഒരു 'ദൂതൻ' (വാ. 28), ഒരുപക്ഷേ യേശു തന്നെ, തീയിൽ അവരോടൊപ്പം ചേർന്നു, അവരെ മരണത്തിൽ നിന്ന് കാത്തുസൂക്ഷിക്കുകയും രാജാവിന്റെ ചോദ്യത്തിന് നിഷേധിക്കാനാവാത്ത ഉത്തരം നൽകുകയും ചെയ്തു (വാ. 24-25). നെബൂഖദ്‌നേസർ 'ശദ്രക്കിന്റെയും മേശക്കിന്റെയും അബേദ്‌നെഗോയുടെയും ദൈവത്തെ' സ്തുതിക്കുകയും 'മറ്റൊരു ദൈവത്തിനും ഈ വിധത്തിൽ രക്ഷിക്കാനാവില്ല' എന്ന് സമ്മതിക്കുകയും ചെയ്തു (വാ. 28-29).

ചില സമയങ്ങളിൽ, അതു നമ്മുടെ തലയ്ക്ക് മുകളിൽ തുങ്ങിനിൽക്കുന്നതായി തോന്നാം. എന്നാൽ തന്നെ സേവിക്കുന്നവരോടൊപ്പമാണ് യേശു നിൽക്കുന്നത്. അവൻ നമ്മെ സഹായിക്കും.

അതു പോകട്ടെ

അഗസ്റ്റിന്റെ ആത്മകഥാപരമായ കൺഫഷൻസ് യേശുവിലേക്കുള്ള ദീർഘവും വളഞ്ഞുപുളഞ്ഞതുമായ യാത്രയെ വിവരിക്കുന്നു. ഒരിക്കൽ, ചക്രവർത്തിക്ക് മുഖസ്തുതി പ്രസംഗം നടത്താൻ അദ്ദേഹം കൊട്ടാരത്തിലേക്ക് കയറുകയായിരുന്നു. തന്റെ വഞ്ചനാപരമായ മുഖസ്തുതി വാചകങ്ങളിൽ അദ്ദേഹം അസ്വസ്ഥനായിരുന്നു. അപ്പോഴാണ് മദ്യപിച്ച യാചകന്റെ 'തമാശയും ചിരിയും' അദ്ദേഹം ശ്രദ്ധിച്ചു. തന്റെ ജോലി തനിക്കു നൽകുന്ന ക്ഷണികമായ സന്തോഷം മദ്യപാനിക്ക് ഇതിനകം തന്നെ ഉണ്ടെന്ന് അദ്ദേഹം മനസ്സിലാക്കി - അതും വളരെ കുറച്ച് അധ്വാനത്തിലൂടെ. തന്മൂലം ലൗകിക വിജയത്തിനായുള്ള പരിശ്രമം അഗസ്റ്റിൻ നിർത്തി.

പക്ഷേ അദ്ദേഹം അപ്പോഴും കാമത്തിന്റെ അടിമയായിരുന്നു. പാപത്തിൽ നിന്ന് വ്യതിചലിക്കാതെ യേശുവിലേക്ക് തിരിയാൻ കഴിയില്ലെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു, എങ്കിലും ലൈംഗിക അധാർമികതയുമായുള്ള പോരാട്ടം തുടർന്നുകൊണ്ടിരുന്നു. നിസ്സഹായനായ അഗസ്റ്റിൻ ദൈവത്തോടു പ്രാർത്ഥിച്ചു, ''എനിക്ക് വിശുദ്ധി നൽകേണമേ . . . പക്ഷേ ഇതുവരെ ആയില്ല.''

അഗസ്റ്റിൻ ഇടറി, രക്ഷയ്ക്കും പാപത്തിനും ഇടയിൽ പിച്ചിച്ചീന്തപ്പെട്ടു, ഒടുവിൽ പോരാടിത്തളർന്നു. യേശുവിലേക്ക് തിരിഞ്ഞ മറ്റുള്ളവരിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, അദ്ദേഹം തന്റെ ബൈബിൾ റോമർ 13:13-14 ലേക്ക് തുറന്നു. ''പകൽസമയത്തു എന്നപോലെ നാം മര്യാദയായി നടക്ക; വെറിക്കൂത്തുകളിലും മദ്യപാനങ്ങളിലുമല്ല, ശയനമോഹങ്ങളിലും ദുഷ്‌കാമങ്ങളിലുമല്ല, പിണക്കത്തിലും അസൂയയിലുമല്ല. കർത്താവായ യേശുക്രിസ്തുവിനെത്തന്നേ ധരിച്ചുകൊൾവിൻ. മോഹങ്ങൾ ജനിക്കുമാറു ജഡത്തിന്നായി ചിന്തിക്കരുതു.''

അത് പ്രയോജനം ചെയ്തു. ദൈവം ആ ദൈവനിശ്വാസീയ വാചനങ്ങൾ ഉപയോഗിച്ച് അഗസ്റ്റിന്റെ കാമച്ചങ്ങല തകർത്ത് അവനെ ''പുത്രന്റെ രാജ്യത്തിൽ'' ആക്കി. 'അവനിൽ നമുക്കു പാപമോചനമെന്ന വീണ്ടെടുപ്പു ഉണ്ടു'' (കൊലൊസ്യർ 1:13-14). അഗസ്റ്റിൻ ഒരു ബിഷപ്പായിത്തീർന്നു എങ്കിലും പ്രശസ്തിയും കാമവും അദ്ദേഹത്തെ പ്രലോഭിപ്പിക്കുന്നതു തുടർന്നു. എന്നാൽ പാപം ചെയ്യുമ്പോൾ ആരെ സമീപിക്കണമെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. അദ്ദേഹം യേശുവിങ്കലേക്കു ിരിഞ്ഞു. നിങ്ങളോ?

നാം തനിച്ചല്ല

ഫ്രെഡ്രിക് ബ്രൗണിന്റെ ചെറുകഥാ ത്രില്ലറായ "മുട്ട്" (knock)-ൽ അദ്ദേഹം എഴുതി, "ഭൂമിയിലെ അവസാനത്തെ മനുഷ്യൻ ഒരു മുറിയിൽ ഒറ്റയ്ക്ക് ഇരുന്നു. വാതിലിൽ ഒരു മുട്ട് കേട്ടു." - അയ്യോ! അത് ആരായിരിക്കാം, അവർക്കെന്താണ് വേണ്ടത്? ഏത് നിഗൂഢ ജീവിയാണ് അയാളെ തേടി വന്നത്? ആ മനുഷ്യൻ തനിച്ചായിരുന്നില്ല.

നാമും തനിച്ചല്ല.

ലവൊദിക്യയിലെ സഭ അവരുടെ വാതിലിൽ ഒരു മുട്ട് കേട്ടു (വെളി. 3:20). ഏത് അമാനുഷിക വ്യക്തിയാണ് അവർക്കായി വന്നത്? അവന്റെ നാമം യേശു എന്നായിരുന്നു. അവൻ "ആദ്യനും അന്ത്യനും ജീവനുള്ളവനും" (1:17-18) ആയിരുന്നു. അവന്റെ കണ്ണുകൾ അഗ്നിപോലെ ജ്വലിച്ചു, "അവന്റെ മുഖം സൂര്യൻ ശക്തിയോടെ പ്രകാശിക്കുന്നതു പോലെ ആയിരുന്നു" (വാ.16). ഉറ്റസ്നേഹിതനായ യോഹന്നാൻ ക്രിസ്തുവിന്റെ മഹത്വത്തിന്റെ ഒരു നേർക്കാഴ്ച്ച കണ്ടപ്പോൾ, "മരിച്ചവനെപ്പോലെ അവന്റെ കാല്ക്കൽ വീണു" (വാ.17). ക്രിസ്തുവിലുള്ള വിശ്വാസം ദൈവഭയത്തോടുകൂടി ആരംഭിക്കുന്നു.

നാം ഒറ്റയ്ക്കല്ല, എന്നത് ആശ്വാസകരമാണ്. യേശു "[ദൈവത്തിന്റെ] തേജസ്സിന്റെ പ്രഭയും തത്ത്വത്തിന്റെ മുദ്രയും സകലത്തെയും തന്റെ ശക്തിയുള്ള വചനത്താൽ വഹിക്കുന്നവനും" ആണ് (എബ്രാ. 1:3). എങ്കിലും ക്രിസ്തു തന്റെ ശക്തി ഉപയോഗിക്കുന്നത് നമ്മെ നശിപ്പിക്കാനല്ല, മറിച്ച് നമ്മെ സ്നേഹിക്കാനാണ്. അവന്റെ ക്ഷണം കേൾക്കൂ, "ഞാൻ വാതിൽക്കൽനിന്നു മുട്ടുന്നു; ആരെങ്കിലും എന്റെ ശബ്ദം കേട്ടു വാതിൽ തുറന്നാൽ ഞാൻ അവന്റെ അടുക്കൽ ചെന്ന് അവനോടും അവൻ എന്നോടുംകൂടെ അത്താഴം കഴിക്കും" (വെളി. 3:20). നമ്മുടെ വിശ്വാസം ഭയത്തോടെ ആരംഭിക്കുന്നു - ആരാണ് വാതിൽക്കൽ മുട്ടുന്നത്? – എന്നാൽ അത് ഒരു ഊഷ്മളമായ സ്വാഗതത്തിലും ശക്തമായ ആലിംഗനത്തിലും അവസാനിക്കുന്നു. ഭൂമിയിലെ അവസാനത്തെ വ്യക്തിയാണെങ്കിൽ പോലും നമ്മോടു കൂടെ എപ്പോഴും ഉണ്ടാകുമെന്ന് യേശു വാഗ്ദാനം ചെയ്യുന്നു. ദൈവത്തിനു നന്ദി, നാം തനിച്ചല്ല.

എന്താണ് നിങ്ങളുടെ പേര്?

ആദ്യ ഭർത്താവ് മരിച്ചതോടെ ജീന വീണ്ടും വിവാഹം കഴിച്ചു. അവളുടെ പുതിയ ഭർത്താവിന്റെ മക്കൾ ഒരിക്കലും അവളെ സ്വീകരിച്ചില്ല, ഇപ്പോൾ അവനും മരിച്ചതിനാൽ, അവൾ അവരുടെ വീട്ടിൽ താമസിക്കുന്നതു അവർ വെറുക്കുന്നു. അവളുടെ ഭർത്താവ് അവൾക്കായി ഒരു മിതമായ തുക കരുതിവച്ചിരുന്നു. എന്നാൽ അവൾ അവരുടെ അനന്തരാവകാശം മോഷ്ടിക്കുകയാണെന്ന് അവർ പറയുന്നു. ജീന നിരുത്സാഹപ്പെട്ടിരിക്കുന്നു, അവളുടെ ജീവിതത്തിൽ കയ്പ് നിറഞ്ഞിരിക്കുന്നു.

നവോമിയുടെ ഭർത്താവ് കുടുംബത്തെ മോവാബിലേക്ക് കൊണ്ടുവന്നു, അവിടെ അവനും അവരുടെ രണ്ട് ആൺമക്കളും മരിച്ചു. വർഷങ്ങൾക്കുശേഷം, മരുമകൾ രൂത്ത് ഒഴികെ മറ്റൊന്നുമില്ലാതെ നവോമി വെറുംകൈയോടെ ബെത്‌ലഹേമിലേക്ക് മടങ്ങി. നഗരം ഇളകി, “ഇവൾ നൊവൊമിയോ?” എന്നു സ്ത്രീജനം ചോദിച്ചു. (രൂത്ത് 1:19). അവർ അവളെ ആ പേര് വിളിക്കരുതെന്ന് അവൾ പറഞ്ഞു, അതിനർത്ഥം "സുഖകരമായ ഒന്ന്" എന്നാണ്. എന്നാൽ "കയ്പ്പുള്ള" എന്നർത്ഥം വരുന്ന "മാറ" എന്ന് അവളെ വിളിക്കാൻ അവൾ പറഞ്ഞു, കാരണം "നിറഞ്ഞവളായി ഞാൻ പോയി, ഒഴിഞ്ഞവളായി യഹോവ എന്നെ മടക്കിവരുത്തിയിരിക്കുന്നു" (വാ. 20-21).

നിങ്ങളുടെ പേരും ഇതുപോലെ 'കയ്പേറിയതു' ആകുവാൻ സാധ്യതയുണ്ടോ?   സുഹൃത്തുക്കൾ, കുടുംബാംഗങ്ങൾ, അല്ലെങ്കിൽ ആരോഗ്യം എന്നിവ ക്ഷയിക്കുന്നതിനാൽ നിങ്ങൾ നിരാശരാണോ? നിങ്ങൾ കൂടുതൽ അർഹിക്കുന്നു. പക്ഷേ നിങ്ങൾക്കത് കിട്ടിയില്ല. ഇപ്പോൾ നിങ്ങൾ കയ്പേറിയ അവസ്ഥയിൽ ആയിരിക്കുന്നു.

കയ്പേറിയ നവോമി ബേത്ലഹേമിൽ തിരിച്ചെത്തി, പക്ഷേ അവൾ മടങ്ങിവന്നു. നിങ്ങൾക്കും ഭവനത്തിലേക്ക് മടങ്ങിവരാം. ബെത്‌ലഹേമിൽ ജനിച്ച രൂത്തിന്റെ സന്തതിയായ യേശുവിന്റെ അടുക്കൽ വരിക. അവന്റെ സ്നേഹത്തിൽ വിശ്രമിക്കുക. 

കാലക്രമേണ, ദൈവം തന്റെ പൂർണ്ണമായ പദ്ധതിയുടെ സന്തോഷകരമായ നിവൃത്തിയിലൂടെ നവോമിയുടെ കയ്പിനെ മാറ്റിസ്ഥാപിച്ചു (4:13-22). നിങ്ങളുടെ കയ്പിനെ സന്തോഷമാക്കി മാറ്റാൻ അവന് കഴിയും. അവന്റെ അടുത്തേക്ക്, ഭവനത്തിലേക്ക് മടങ്ങുക.

സന്തോഷം തിരഞ്ഞെടുക്കുക

പഴങ്ങളും പച്ചക്കറികളും വിൽക്കുന്ന ഇടനാഴിയിലൂടെ നടക്കുമ്പോൾ കീത്ത് വളരെ അസ്വസ്ഥനായിരുന്നു. അവന്റെ വിറയ്ക്കുന്ന കൈകൾ പാർക്കിൻസൺസ് രോഗത്തിന്റെ ആദ്യ ലക്ഷണങ്ങൾ കാണിച്ചുതുടങ്ങി. അവന്റെ ജീവിതനിലവാരം ഇടിഞ്ഞുതാഴാൻ തുടങ്ങിയിട്ട് എത്രനാൾ ആയെന്നറിയാമോ? അവന്റെ ഭാര്യയെയും മക്കളെയും ഇത് എത്രമാത്രം ബാധിച്ചിരിക്കുന്നു എന്നറിയാമോ?  പെട്ടെന്ന് ആ ചിരിയിൽ കീത്തിന്റെ ദുഃഖം മങ്ങിപ്പോയി. ഒരു പിതാവ് തന്റെ മകനെ വീൽച്ചെയറിൽ തള്ളിക്കൊണ്ട് ഉരുളക്കിഴങ്ങിനിടയിലൂടെ നടന്നു പോകുന്നു. അവർ തമ്മിൽ പറയുകയും ചിരിക്കുകയും ചെയ്തുകൊണ്ട് നടന്നു നീങ്ങുന്നു. ആ കുട്ടിയുടെ രോഗാവസ്ഥ കീത്തിന്റേതിനേക്കാൾ മോശമായിരുന്നു. ആയിരുന്നാലും ആ പിതാവും മകനും ആവുന്നിടത്തോളം സന്തോഷം കണ്ടെത്തുകയായിരുന്നു.

 

ജയിലിൽ നിന്ന് എഴുതുമ്പോഴോ വീട്ടുതടങ്കലിൽ വച്ചോ തന്റെ വിചാരണയുടെ ഫലത്തിനായി കാത്തിരിക്കുമ്പോൾ, സന്തോഷവാനായിരിക്കാൻ അപ്പോസ്തലനായ പൗലോസിന് ഒരു വകയും ഇല്ലായിരുന്നു. (ഫിലിപ്പിയർ 1:12-13). അക്രമത്തിനും ക്രൂരതയ്ക്കും പേരുകേട്ട ദുഷ്ടനായ നീറോ ആയിരുന്നു ചക്രവർത്തി, അതിനാൽ പൗലോസിന് ഉത്കണ്ഠപ്പെടാൻ കാരണമുണ്ടായിരുന്നു. തന്റെ അഭാവം മുതലെടുത്ത് സ്വയം മഹത്വം നേടുന്ന പ്രസംഗകരും ഉണ്ടെന്ന് അവനറിയാമായിരുന്നു. അപ്പോസ്തലനെ തടവിലാക്കിയപ്പോൾ അവനുവേണ്ടി "പ്രശ്നം ഇളക്കിവിടാം" എന്ന് അവർ കരുതി (വാക്യം 17).

 

എന്നിട്ടും പൗലോസ് സന്തോഷിക്കാൻ തീരുമാനിച്ചു (വാ. 18-21), ഫിലിപ്പിയരോട് തന്റെ മാതൃക പിന്തുടരാൻ അവൻ പറഞ്ഞു: " കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ; സന്തോഷിപ്പിൻ എന്ന് ഞാൻ പിന്നെയും പറയുന്നു! (4:4). നമ്മുടെ സാഹചര്യം ഇരുണ്ടതായി തോന്നിയേക്കാം, എങ്കിലും യേശു ഇപ്പോൾ നമ്മോടൊപ്പമുണ്ട്, നമ്മുടെ മഹത്തായ ഭാവി അവൻ ഉറപ്പുനൽകുന്നു. തന്റെ കല്ലറ വിട്ടു പുറത്തുവന്ന ക്രിസ്തു, തന്നോടൊപ്പം ജീവിക്കാൻ തന്റെ അനുയായികളെ ഉയർപ്പിക്കുവാൻ മടങ്ങിവരും. ഈ പുതുവർഷം ആരംഭിക്കുമ്പോൾ, നമുക്ക് സന്തോഷിക്കാം!

പാപികൾക്കായി ഒരു ആശുപത്രി

കാഠ്മണ്ഡുവിലെ ഒരു സുഹൃത്തിന്റെ സഭ സന്ദർശിക്കുന്നതിനിടയിൽ, വാതിൽക്കൽ അദ്ദേഹം സ്ഥാപിച്ച ഒരു ബോർഡ് ഞാൻ കണ്ടു. “സഭ പാപികളുടെ ആശുപത്രിയാണ്, വിശുദ്ധരുടെ മ്യൂസിയമല്ല’’ എന്നായിരുന്നു അതിൽ എഴുതിയിരുന്നത്. മ്യൂസിയം എന്ന പദത്തെക്കുറിച്ച് എനിക്ക് ഉറപ്പില്ലെങ്കിലും ആശുപത്രിയുടെ സാദൃശ്യം എനിക്കിഷ്ടപ്പെട്ടു. എന്റെ അഭിപ്രായത്തിൽ, അത് മികച്ചതായിരുന്നു.

ഡോക്ടർമാർ, നഴ്‌സുമാർ, അഡ്മിനിസ്‌ട്രേറ്റീവ് സ്റ്റാഫ്, രോഗികൾ തുടങ്ങി നിരവധി പേർ ആശുപത്രി ഉണ്ടാക്കാൻ ആവശ്യമാണ്. നമുക്ക് അറിയാവുന്ന മിക്കവാറും എല്ലാ വികാരങ്ങളും ഒരു ആശുപത്രിയിൽ കണ്ടെത്താനാകും.  ഡോക്ടർമാരും നഴ്‌സിംഗ് സ്റ്റാഫുകളുമായ ഞങ്ങൾക്കു പോലും ആശുപത്രിയിൽ രോഗികളാകാനുള്ള അതേ പ്രവണതയുണ്ട്; അവരിൽ പലരും രോഗികൾ ആണുതാനും. 

സി. എസ്. ലൂയിസ് ആണു പറഞ്ഞത്, “എന്നെ അതേ ആശുപത്രിയിലെ സഹ രോഗിയായി കരുതുക. എന്നാൽ കുറച്ച് മനേരത്തെ അഡ്മിറ്റ് ആയതിനാൽ കുറച്ച് ഉപദേശങ്ങൾ നൽകാൻ കഴിയും’’ എന്ന്. “ഞാൻ ഒരിക്കലും രോഗി ആയിട്ടില്ല, ഒരിക്കലും ആകുകയുമില്ല’’ എന്ന് ആഹന്തയുടെ ഉയർന്ന പീഠത്തിൽ നിന്ന് സംസാരിക്കു പരീശന്മാരിൽ നിന്ന് വ്യത്യസ്തമായി, ഏതെങ്കിലും തരത്തിലുള്ള പൂർണതയിൽ നിന്നല്ല, ഒരു സഹരോഗിയെപ്പോലെയാണ് അദ്ദേഹമതു സംസാരിച്ചത്.

യേശു പാപം ചെയ്തിട്ടില്ലെങ്കിലും നമുക്കുവേണ്ടി “പാപമായിത്തീർന്ന’’ ഒരുവനെന്ന നിലയിൽ സംസാരിച്ചു. അവൻ '”ങ്കക്കാരുടെയും പാപികളുടെയും’’ സുഹൃത്തായിരുന്നു. അവന്റെ കൃപയും കരുണയും ആവശ്യമുള്ള പാപികളുടെ സുഹൃത്തുക്കളാണോ നാം എന്നതാണ് ചോദ്യം.

നരകത്തിൽ നിന്നുള്ള പ്രതീക്ഷ

1979 ൽ പുരാവസ്തു ഗവേഷകനായ ഗബ്രിയേൽ ബാർകെ രണ്ട് ചെറിയ വെള്ളിച്ചുരുളുകൾ കണ്ടെത്തി. ലോഹ ചുരുളുകൾ ശ്രദ്ധാപൂർവ്വം അഴിക്കാൻ വർഷങ്ങളെടുത്തു, ഓരോന്നിലും സംഖ്യാപുസ്തകം 6:24-26 ൽ നിന്നുള്ള അനുഗ്രഹത്തിന്റെ ഒരു എബ്രായ കൊത്തുപണി അടങ്ങിയിരിക്കുന്നതായി കണ്ടെത്തി, “യഹോവ നിന്നെ അനുഗ്രഹിച്ചു കാക്കുമാറാകട്ടെ; യഹോവ തിരുമുഖം നിന്റെ മേൽ പ്രകാശിപ്പിച്ചു നിന്നോടു കൃപയുള്ളവനാകട്ടെ; യഹോവ തിരുമുഖം നിന്റെ മേൽ ഉയർത്തി നിനക്കു സമാധാനം നല്കുമാറാകട്ടെ.’’ ബിസി ഏഴാം നൂറ്റാണ്ടിലേതാണ് ഈ ചുരുളുകൾ എന്ന് പണ്ഡിതന്മാർ കണക്കാക്കുന്നു. ലോകത്തിലെ അറിയപ്പെടുന്ന ഏറ്റവും പഴക്കമുള്ള തിരുവെഴുത്തുകളാണവ.

അവ എവിടെയാണ് കണ്ടെത്തിയത് എന്നതും ഒരുപോലെ താല്പര്യജനകമാണ്. ഹിന്നോം താഴ്‌വരയിലെ ഒരു ഗുഹയിൽ നിന്നാണ് ബാർക്കെ ഇതു കണ്ടെത്തിയത്. ഇവിടെയാണ് യെഹൂദാജനം തങ്ങളുടെ മക്കളെ ബലിയർപ്പിച്ചത്. അതിനു ശിക്ഷയായി അവിടെവെച്ചു തന്നേ ദൈവം അവരെ കൊല്ലുമെന്ന് യിരെമ്യാ പ്രവാചകൻ പ്രവചിച്ചിരുന്നു (യിരെമ്യാവ് 19:4-6). നരകത്തിന്റെ ചിത്രമായി യേശു “ഗെഹെന്ന’’ (“ഹിന്നോം താഴ്‌വര” എന്നതിന്റെ എബ്രായ നാമത്തിന്റെ ഗ്രീക്ക് രൂപം) എന്ന പദം ഉപയോഗിക്കത്തക്കവിധം അത്രയ്ക്കു ദുഷ്ടതനിറഞ്ഞ സ്ഥലമായിരുന്നു ഈ താഴ്‌വര (മത്തായി 23:33).

ഈ സ്ഥലത്ത്, യിരെമ്യാവ് തന്റെ ജനതയുടെ മേലുള്ള ദൈവത്തിന്റെ ന്യായവിധി പ്രഖ്യാപിക്കുന്ന സമയത്ത്, ആരോ അതിന്റെ ഭാവി അനുഗ്രഹം വെള്ളിച്ചുരുളുകളിൽ കൊത്തിവെക്കുകയായിരുന്നു. അവരുടെ ജീവിതകാലത്ത് അത് സംഭവിക്കില്ലായിരിക്കാം, എന്നാൽ ഒരു ദിവസം - ബാബിലോണിയൻ അധിനിവേശത്തിന്റെ അങ്ങേപ്പുറത്ത് - ദൈവം തന്റെ ജനത്തിന്റെ നേരെ മുഖം തിരിച്ച് അവർക്ക് സമാധാനം നൽകും.

നമുക്കുള്ള പാഠം വ്യക്തമാണ്. സംഭവിക്കാനുള്ള കാര്യങ്ങൾ നാം അർഹിക്കുന്നവയാണെങ്കിൽപ്പോലും നമുക്കു ദൈവത്തിന്റെ വാഗ്ദാനത്തെ മുറുകെ പിടിക്കാൻ കഴിയും. അവിടുത്തെ ഹൃദയം എപ്പോഴും തന്റെ ജനത്തിനായി തുടിക്കുന്നു.

ബലഹീനത ശക്തിയാകുമ്പോൾ

യേശുവിനെ സേവിച്ചതിന്റെ പേരിൽ ഡ്രൂ രണ്ടു വർഷം തടവിലായിരുന്നു. ജയിൽവാസത്തിലുടനീളം നിരന്തരമായ സന്തോഷം അനുഭവിച്ച മിഷനറിമാരുടെ കഥകൾ അദ്ദേഹം വായിക്കുമായിരുന്നു, എന്നാൽ ഇതായിരുന്നില്ല തന്റെ അനുഭവമെന്ന് അദ്ദേഹം സമ്മതിച്ചു. തനിക്കു വേണ്ടി കഷ്ടപ്പെടാൻ ദൈവം തെറ്റായ മനുഷ്യനെയാണ് തിരഞ്ഞെടുത്തതെന്ന് ഡ്രൂ ഭാര്യയോട് പറഞ്ഞു. അവൾ മറുപടി പറഞ്ഞു, “ഇല്ല. അവൻ ശരിയായ ആളെത്തന്നെയാണ് തിരഞ്ഞെടുത്തതെന്നു ഞാൻ കരുതുന്നു. ഇതു യാദൃച്ഛികമായിരുന്നില്ല. ”

യെഹൂദയുടെ പാപങ്ങൾക്ക് ദൈവം അവരെ ശിക്ഷിക്കുമെന്ന് മുന്നറിയിപ്പ് നൽകി വിശ്വസ്തതയോടെ ദൈവത്തെ സേവിച്ച പ്രവാചകനായ യിരെമ്യാവുമായി ഡ്രൂവിന് തന്നെ ബന്ധിപ്പിക്കാനാകും. എന്നാൽ ദൈവത്തിന്റെ ന്യായവിധി ഇതുവരെ വന്നില്ല, യെഹൂദയുടെ നേതാക്കന്മാർ യിരെമ്യാവിനെ അടിക്കുകയും ആമത്തിൽ ഇടുകയും ചെയ്തു. യിരെമ്യാവ് ദൈവത്തെ കുറ്റപ്പെടുത്തി: “യഹോവേ, നീ എന്നെ വഞ്ചിച്ചു” (വാ. 7). തന്നെ വിടുവിക്കുന്നതിൽ ദൈവം പരാജയപ്പെട്ടുവെന്ന് പ്രവാചകൻ വിശ്വസിച്ചു. “യഹോവയുടെ വചനം എനിക്കു ഇടവിടാതെ നിന്ദെക്കും പരിഹാസത്തിന്നും ഹേതുവായിരിക്കുന്നു” (വാ. 8). “ഞാൻ ജനിച്ചദിവസം ശപിക്കപ്പെട്ടിരിക്കട്ടെ” യിരെമ്യാവു പറഞ്ഞു, “കഷ്ടവും സങ്കടവും അനുഭവിച്ചു ജീവകാലം ലജ്ജയിൽ കഴിച്ചുകൂട്ടേണ്ടതിന്നു ഞാൻ ഉദരത്തൽനിന്നു പുറത്തുവന്നതു എന്തിനു?” (വാ. 14, 18).

ഡ്രൂ പിന്നീട് മോചിതനായി, എന്നാൽ ഈ കാലയളവിൽ, താൻ ബലഹീനനായിരുന്നതുകൊണ്ട് ദൈവം തന്നെ തെരഞ്ഞെടുത്തതായിരിക്കാമെന്ന് - യിരെമ്യാവിനെ തിരഞ്ഞെടുത്തുപോലെ - അവനു ബോധ്യമായി. അവനും യിരെമ്യാവും സ്വാഭാവികമായി ശക്തരായിരുന്നുവെങ്കിൽ, അവരുടെ വിജയത്തിന് അവർക്ക് കുറച്ച് പ്രശംസ ലഭിക്കുമായിരുന്നു. എന്നാൽ അവർ സ്വാഭാവികമായും ദുർബലരാണെങ്കിൽ, അവരുടെ നിലനില്പിന്റെ മഹത്വമെല്ലാം ദൈവത്തിനായിരിക്കും (1 കൊരിന്ത്യർ 1:26-31). അവന്റെ ബലഹീനത അവനെ യേശുവിന് ഉപയോഗിക്കാൻ പറ്റിയ വ്യക്തിയാക്കി മാറ്റി.

ടർക്കികളിൽ നിന്ന് ഓടിയകലുക

മുന്നിലുള്ള നാട്ടുവഴിയിൽ രണ്ട് കാട്ടുടർക്കികൾ നിന്നിരുന്നു. എനിക്ക് എത്രവരെ അടുത്തേക്കു ചെല്ലാനാകും? ഞാൻ അത്ഭുതപ്പെട്ടു. ഞാൻ എന്റെ ഓട്ടം നടത്തത്തിലേക്കു മാറ്റി ഒടുവിൽ നിന്നു. അതു ഫലിച്ചു. ടർക്കികൾ എന്റെ നേരെ നടന്നു. . . അടുത്തേക്കു തന്നെ വന്നുകൊണ്ടിരുന്നു. നിമിഷങ്ങൾക്കുള്ളിൽ, അവരുടെ തലകൾ എന്റെ അരക്കെട്ടിനൊപ്പം എത്തി, പിന്നീട് എന്റെ പിന്നിലായി. എത്ര മൂർച്ചയുള്ളതായിരുന്നു ആ കൊക്കുകൾ? ഞാൻ ഓടിപ്പോയി. അവ എന്നെ പിന്തുടർന്നു, പിന്നെ നിർത്തി.

എത്ര പെട്ടെന്നാണ് കാര്യങ്ങൾ കീഴ്‌മേൽ മറിഞ്ഞത്! ടർക്കികൾ ദൗത്യം ഏറ്റെടുത്തപ്പോൾ ഇര വേട്ടക്കാരനായി മാറി. വിഡ്ഢിത്തമെന്നു പറയട്ടെ, അവർ പേടിക്കാൻ കഴിയാത്തത്ര മന്ദബുദ്ധികളാണോ എന്ന് ഞാൻ ചിന്തിച്ചിരുന്നു. ഒരു പക്ഷിയിൽ നിന്ന് അശ്രദ്ധമായിപ്പോലും മുറിവേൽക്കാൻ ഞാൻ സമ്മതിക്കയില്ല, അതിനാൽ ഞാൻ ഓടിപ്പോയി. ടർക്കിയിൽ നിന്ന്.

ദാവീദ് അപകടകാരിയായി തോന്നിയില്ല, അതിനാൽ അടുത്തുവരാൻ ഗൊല്യാത്ത് അവനെ പരിഹസിച്ചു. “ഇങ്ങോട്ടു വാ; ഞാൻ നിന്റെ മാംസം ആകാശത്തിലെ പക്ഷികൾക്കും കാട്ടിലെ മൃഗങ്ങൾക്കും ഇരയാക്കുന്നുണ്ടു എന്നു പറഞ്ഞു!” (1 ശമൂവേൽ 17:44). മുൻകൈയെടുത്തപ്പോൾ ദാവീദ് തിരക്കഥ മാറ്റിയെഴുതി. അവൻ ഗൊല്യാത്തിന്റെ അടുത്തേക്ക് ഓടി, അവൻ വിഡ്ഢിയായതുകൊണ്ടല്ല, ദൈവത്തിൽ അവനു വിശ്വാസമുള്ളതുകൊണ്ട്. അവൻ ആക്രോശിച്ചു, “ഇന്നു...യിസ്രായേലിൽ ഒരു ദൈവം ഉണ്ടെന്നു സർവ്വഭൂമിയും അറിയും” (വാ. 46). ഈ അക്രമാസക്തനായ ബാലൻ ഗൊല്യാത്തിനെ അമ്പരപ്പിച്ചു. എന്താണ് സംഭവിക്കുന്നത്? അവൻ ചിന്തിച്ചിരിക്കണം. അപ്പോൾ അത് അവന്റെമേൽ പതിഞ്ഞു. നേരെ കണ്ണുകൾക്കിടയിൽ.

രാക്ഷസന്മാരെ ഒഴിവാക്കാൻ ചെറിയ മൃഗങ്ങൾ ആളുകളിൽ നിന്നും ഇടയന്മാരിൽ നിന്നും ഓടിപ്പോകുന്നത് സ്വാഭാവികമാണ്. പ്രശ്‌നങ്ങളിൽ നിന്ന് നാം ഒളിച്ചോടുന്നത് സ്വാഭാവികമാണ്. എന്തിനാണ് സ്വാഭാവിക കാര്യങ്ങളിൽ ആശ്രയിക്കുന്നത്? യിസ്രായേലിൽ ഒരു ദൈവമുണ്ടോ? എങ്കിൽ, അവന്റെ ശക്തിയിൽ, പോരാട്ടത്തിലേക്ക് ഓടുക.